Traffic control in Kollam city

ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിനായ് എത്തുന്ന ഭക്തജനങ്ങള്‍ക്കായ് കൊല്ലം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. 

മുണ്ടാലുംമൂട് ജംഗ്ഷന്‍ മുതല്‍ തിരുമുല്ലാവാരം വരെയുള്ള റോഡില്‍ യാതൊരു വിധ വാഹനങ്ങളും അനുവദിക്കുന്നതല്ല. 

തിരുവനന്തപുരം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ട എല്ലാ ഹെവി വാഹനങ്ങളും മേവറം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ബൈപ്പാസ്സ് വഴി പോകേണ്ടതാണ്. മറ്റു വാഹനങ്ങള്‍ കളക്‌ട്രേറ്റ് ജംഗ്ഷന്‍ - കാങ്കത്തുമുക്ക് - വെളളയിട്ടമ്പലം വഴി പോകേണ്ടതാണ്.

 ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള എല്ലാ ഹെവി വാഹനങ്ങളും ആല്‍ത്തറമൂടില്‍ നിന്നും ബൈപ്പാസ്സ് വഴി പോകേണ്ടതാണ്. മറ്റു വാഹനങ്ങള്‍ വെളളയിട്ടമ്പലം - കാങ്കത്തുമുക്ക് - കളക്‌ട്രേറ്റ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ്

 വെള്ളയിട്ടമ്പലം- തെക്കേ കച്ചേരി റോഡില്‍ കര്‍ശനമായ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. . 

 ആനന്ദവല്ലീശ്വരം - വെള്ളയിട്ടമ്പലം റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക്  ചെയ്യാന്‍ പാടില്ല.

ചവറ ഭാഗത്ത് നിന്നും ബലി തര്‍പ്പണത്തിനായി വരുന്നവരുടെ ത്രീ വീലറുകളും, ഫോര്‍ വീലറുകളും മുളങ്കാടകം സ്‌കൂള്‍, കേന്ദ്രീയ വിദ്യാലയം എന്നീ സ്‌കൂള്‍ ഗ്രൗണ്ടുകളിലും ഇരു ചക്ര വാഹനങ്ങള്‍ മുളങ്കാടകം ക്ഷേത്ര മൈതാനത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്. 

കൊട്ടിയം ഭാഗത്ത് നിന്നും ബലിതര്‍പ്പണത്തിന് വരുന്നവരുടെ ത്രീ വീലറുകളും, ഫോര്‍ വീലറുകളും വാടി ഭാഗത്ത് റോഡിന്റെ പടിഞ്ഞാറ് വശത്തും, ഇരുചക്ര  വാഹനങ്ങള്‍ ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനത്തും, തോപ്പില്‍ കടവ് ഭാഗത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്.

 കൂടാതെ ബലിതര്‍പ്പണത്തിനായി വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ട്രിനിറ്റി ലൈസിയം സ്‌കൂള്‍ ഗ്രൗണ്ട്, ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ ഗ്രൗണ്ട്, സെന്റ് അലോഷ്യസ്സ് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവയും സജ്ജീകരിച്ചിട്ടുളളതാണ്. 

തിരുമുല്ലാവാരം ക്ഷേത്രത്തില്‍ നിന്നും സര്‍പ്പക്കുഴി വഴി തങ്കശ്ശേരി പോകുന്ന റോഡ് അവശ്യ സര്‍വ്വീസുകളായ ഫയര്‍ഫോഴ്‌സ്, പോലീസ്, ആംബുലന്‍സ് എന്നിവയ്ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുളളതാണ്. 

ഇക്കൊല്ലത്തെ ബലിതര്‍പ്പണത്തിനു എത്തുന്ന ഭക്തജനങ്ങള്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കാല്‍ പാലിക്കേണ്ടതാണെന്നും  ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സൗകര്യത്തിനായി പോലീസ് എര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത ക്രമീകരണങ്ങള്‍ പാലിക്കുന്നതിന് ഏവരുടെയും സഹകരണം ഉണ്ടാകണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു.