Assaulting and defaming woman in public.

യുവതിയെ പൊതുസ്ഥലത്ത് വച്ച് അക്രമിച്ച് മാനഹാനി വരുത്തിയ യുവാവ് പിടിയില്‍. തൃക്കോവില്‍വട്ടം വില്ലേജില്‍ തട്ടാര്‍ക്കേണത്ത് ചാമത്തടത്തിലെ കല്ലൂംമൂട്ടില്‍ വീട്ടില്‍ അന്‍വറിന്റെ മകന്‍ അജിംഷാ(35) അണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. യുവതിയെ മുന്‍പരിചയമുണ്ടായിരുന്ന ഇയാള്‍ യുവതിയുടെ ആദ്യഭര്‍ത്താവിന്റെ ആക്‌സിഡന്റ് കേസില്‍ ലഭിക്കുന്ന നഷ്ടപരിഹാര തുകയുടെ പങ്ക് ആവശ്യപെട്ടാണ് അക്രമം നടത്തിയത്. പാരിപ്പള്ളി ശ്രീരാമപുരം പെട്രോള്‍ പമ്പിന് സമീപം യുവതി സഞ്ചരിച്ചു വന്ന ഓട്ടോ റിക്ഷ തടഞുനിര്‍ത്തി യുവതിയെ വലിച്ചു പുറത്തിറക്കി അസഭ്യം പറഞ്ഞ് അക്രമിക്കുകയായിരുന്നു.  കൈവിരലുകള്‍ക്ക് പൊട്ടലേറ്റ യുവതി പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കൊട്ടിയം, ഇരവിപുരം, കിളികൊല്ലൂര്‍ സ്റ്റേഷനുകളില്‍ വധശ്രമം അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. ചാത്തന്നൂര്‍ എസിപി ബി ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാര്‍.എ യുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുരേഷ് കുമാര്‍, അജിത്കുമാര്‍, എ.എസ്.ഐ ഷിഹാബുദീന്‍ എസ്.സി.പി.ഒ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി

2015 മുതല്‍ കൊല്ലം സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകം, വധശ്രമം, നരഹത്യശ്രമം, അക്രമം, അടിപിടി, വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ കിളികൊല്ലൂര്‍ ചേരിയില്‍ ചമ്പക്കുളത്ത് നക്ഷത്രനഗര്‍ 67 ല്‍ സജോഭവനത്തില്‍ സജീവിന്റെ മകന്‍ സച്ചു എന്ന് വിളിക്കുന്ന സജിന്‍(27) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. 2015 മുതല്‍ 2022 വരെ തുടര്‍ച്ചയായി പത്ത് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്. 2016-ല്‍ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതിനും, 2017 ല്‍ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ നരഹത്യാശ്രമത്തിനും, ഇരവിപുരം സ്റ്റേഷനില്‍ കൊലപാതകത്തിനും, 2018 ല്‍ കൊല്ലം ഇസ്റ്റ് സ്റ്റേഷനില്‍ കവര്‍ച്ചാ നടത്തിയതിനും കിളികൊല്ലൂര്‍ സ്റ്റേഷനില്‍ നരഹത്യാശ്രമത്തിനും മാനഭംഗപ്പടുത്തിയതിനും, 2019 ല്‍ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ രണ്ട് നരഹത്യാശ്രമത്തിനും 2020 ല്‍ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ മാരകായുധം ഉപയോഗിച്ചുള്ള നരഹത്യാശ്രമത്തിനും 2021 ല്‍ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ വധശ്രമത്തിനും 2022 ല്‍ ഇരവിപുരം സ്റ്റേഷനില്‍ മാരകായുധം ഉപയോഗിച്ച്  അക്രമിച്ച് നരഹത്യാശ്രമം നടത്തിയതിനും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ സജിന്‍ പ്രതിയാണ്. കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിനുത്തരവായത്. കൊടുംക്രിമിനലുകള്‍ക്കെതിരെ നടപടിശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി ഓരോ പോലീസ്‌സ്റ്റേഷനിലും സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും അനുയോജ്യരായവര്‍ക്കെതിരെ കാപ്പ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനോദ്.കെ യുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ.പി, സുധീര്‍, സിപിഒ മാരായ അനീഷ്, ശിവകുമാര്‍, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കരുതല്‍ തടങ്കലിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു.