Arrested with MDMA drugs.

മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ദമ്പതികള്‍ ഉള്‍പ്പടെ നാല് പേരെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്യ്തു. കിളികൊല്ലൂര്‍ കല്ലുംതാഴം കൊച്ചുകുളം കാവേരി നഗര്‍ വയലില്‍ പുത്തന്‍ വീട്ടില്‍ മന്‍സൂര്‍ മകന്‍ അജു മന്‍സൂര്‍ (23), ഇയാളുടെ ഭാര്യ ബിന്‍ഷ(21), കല്ലുംതാഴം പാല്‍കുളങ്ങര കാവടി നഗര്‍ മനീക്ഷ വീട്ടില്‍ അനില്‍കുമാര്‍ മകന്‍ അവിനാശ് (28), വടക്കേവിള പുന്തലത്താഴം പുലരി നഗറില്‍ ഉദയമന്ദിരം വീട്ടില്‍ ശശിധരന്‍ പിള്ള മകന്‍ അഖില്‍ ശശിധരന്‍(22)  എന്നിവരെയാണ് കിളികൊല്ലൂര്‍ പോലീസും ഡാന്‍സാഫ് ടീം അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്യ്തത്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ കോളജ് വിദ്ധാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്‍പ്പന നടത്താനായി ചെറിയ പായ്ക്കറ്റുകളിലാക്കി ശേഖരിച്ചുവച്ചിരുന്ന 23 ഗ്രാം എം.ഡി.എം.എ ആണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കരിക്കോട് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ലോഡ്ജില്‍ റൂമെടുത്ത് മയക്കുമരുന്ന് വ്യാപാരം നടത്തിവരികയായിരുന്നു. സമീപത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് കരിക്കോട് തന്നെയുള്ള സ്വകാര്യ ലോഡ്ജ് ഇതിനായി സംഘം തെരഞ്ഞെടുത്തത്. കൊല്ലം സിറ്റി പോലീസ് ജില്ലയിലെ മയക്കുമരുന്ന് വ്യാപനത്തെപറ്റി കൊല്ലം സിറ്റി പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന്റെ നിര്‍ദ്ദേശപ്രകാരം സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആന്റി നര്‍ക്കോട്ടിക്ക് സംഘം നടത്തിവന്ന രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസും ഡാന്‍സാഫ് ടീം അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ സംഘത്തെ പിടികൂടാന്‍ ആയത്. ഓണാഘോഷ പരിപാടികളിലും, രാത്രികാല ആഘോഷങ്ങള്‍ക്കും, ഡി.ജെ പാര്‍ട്ടികള്‍ക്കും, മറ്റ് ആഘോഷ പരിപാടികള്‍ക്കും മയക്ക് മരുന്ന് വിതരണം ചെയ്യാന്‍ സംഘം പദ്ധതി ഇട്ടിരുന്നു. സ്ത്രീകളെ മറയാക്കി ആഡംബര ബൈക്കുകളിലും കാറുകളിലും കറങ്ങിനടന്ന് ആവശ്യക്കാരെ കണ്ടെത്തി മയക്ക്മരുന്ന് എത്തിച്ച് നല്‍കുന്നതായിരുന്നു ഇവരുടെ രീതി. ലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാര്‍ത്ഥമാണ് എം.ഡി.എം.എ. ഉപയോഗിച്ചു തുടങ്ങിയാല്‍ മറ്റ് ലഹരി വസ്തുക്കളേക്കാള്‍ പതിന്‍മടങ്ങ് അപകടകാരിയാണ് ഇത്. തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതാണ് ഈ മാരക ലഹരി. ശരീരത്തിന്റെ താപനിലയും, രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്‌ട്രോക്കിനു വരെ  ഇതിന്റെ ഉപയോഗം കാരണമാകാം. മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതില്‍ സ്ത്രീകളും, യുവാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെന്നു. പെണ്‍കുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നതിനും ഇത് വ്യപകമായി ഉപയോഗിക്കുന്നു. ഇതിന്റെ അരഗ്രാമിന്റെ ഉപയോഗം പോലും ജാമ്യം ലഭിക്കാത്ത കുറ്റമാണ്. സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കെ, എസ്.ഐ മാരായ അനീഷ് എ.പി, സ്വാതി, ലഗേഷ്‌കുമാര്‍, ജയന്‍ കെ സക്കറിയ, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജയകുമാര്‍, എ.എസ്.ഐ മനോജ്കുമാര്‍, സിപിഓ മാരായ ഷണ്‍മുഖദാസ്, സാജു, അനീഷ്,മണികണ്ഠന്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു പി ജെറോം, സി,പി,ഓ മാരായ സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.