Police station trespassing and violence: Two people were arrested

പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര വില്ലേജില്‍ പേരൂര്‍ ചേരിയില്‍ ഇന്ദിരം വീട്ടില്‍നിന്നും കളിത്തോടത്ത് വീട്ടില്‍ താമസം മോഹനന്റെ മക്കളായ വിഷ്ണു (30), വിഗ്നേഷ് (25) എന്നിവരെയാണ് കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

       പ്രതികള്‍ ഇന്നലെ 25.08.2022 ന് വൈകുന്നേരം 06 മണിയോടെ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തുകയും, അന്നേ ദിവസം അറസ്റ്റ് ചെയ്ത് ലോക്ക് അപ് ല്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രതികളായ അജു മന്‍സൂര്‍, അവിനാശ്, അഖില്‍ എന്നിവരെ നേരില്‍ സംസാരിക്കണമെന്ന് ആവശ്യവുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രനെ സമീപിക്കയായിരുന്നു. എം.ഡി.എം.എ വിതരണ ശ്യംഖലയിലെ ഉള്‍പ്പെട്ടവരാണെന്നും പുറത്തുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ലെന്നും സമ്പര്‍ക്കത്തിലേറപ്പെടുന്നവരും സംശയാലുക്കള്‍ ആകുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞ് മനസ്സിലാക്കിയിരുന്നു. പ്രതികളില്‍ ഒരാള്‍ താന്‍ സൈനികനാണെന്നും എനിക്കെവിടെയും കയറാമെന്നും മറ്റും പറഞ്ഞ് കൂടെയുണ്ടായിരുന്നയാളെയും കൂട്ടി സ്റ്റേഷനിലേക്ക് കയറുകയായിരുന്നു.  ഇവരെ ജി.ഡി ചാര്‍ജിലുണ്ടായിരുന്ന ദിലീപും ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രനും തടയുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി കൈയിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് പ്രകാശ് ചന്ദ്രന്റെ തലയില്‍ ആഞ്ഞിടിക്കയായിരുന്നു. ഗുരുതരമായി പരിക്കുകള്‍ പറ്റിയ പ്രകാശ് ചന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വിനോദ്, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് എ.പി എന്നിവര്‍ സ്റ്റേഷനിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്ക് എം.ഡി.എം.എ വിതരണ സംഘവുമായുള്ള ബന്ധം കിളികൊല്ലൂര്‍ പോലീസ് അന്വേഷിച്ചു വരുകയാണ്.