Kidnapping incident: Four more accused were arrested.

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നാല് പ്രതികളെ കൂടി കൊട്ടിയം പോലീസ് പിടികൂടി. തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ ജിനു കനകരാജ് (24), അജിത്ത് (24), വിനു (34), ശിവരഞ്ജിത്ത് (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂറിലുള്ള വീട്ടില്‍ നിന്നും പതിനാലുകാരനെ ബലമായി തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതികളെ കൊട്ടിയം പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നിന്നും പിടികൂടാനായത്. കുട്ടിയുടെ മാതാവ്, തഴുത്തല സെയ്ദലി മന്‍സിലില്‍ ഷൈല കാസിമിന്റെ പക്കല്‍ നിന്നും പണം പല തവണകളായി വാങ്ങിയ പണം തിരികെ നല്‍കാത്തതിലുള്ള വിരോധത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഷൈല കാസിമിന്റെയും ഇവരുടെ മകനായ സെയ്ഫലിയുടേയും നിര്‍ദ്ദേശപ്രകാരമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള കൊട്ടേഷന്‍ തമിഴ്‌നാട് സംഘത്തിന്റെ കൈകളില്‍ എത്തിച്ചേര്‍ന്നത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് ന്റെ നിര്‍ദ്ദേശപ്രകാരം ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റല്‍ എം.സി, എസ്.ഐ മാരായ ഷിഹാസ്, സലീം, എ.എസ്.ഐ മാരായ ബൈജു, ഫിറോസ്ഖാന്‍, സുനില്‍കുമാര്‍ എസ്.സി.പി.ഒമാരായ സീനു, സജു സി.പി.ഓ അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.