രാസലഹരിയുടെ ഉറവിടം തേടി കൊല്ലം സിറ്റി പോലീസ് :

രാസലഹരിയുടെ ഉറവിടം തേടിയുള്ള യാത്രയില്‍ കൂടിയ അളവില്‍ മയക്ക് മരുന്ന് വ്യാപാരം നടത്തി വന്ന രണ്ട് യുവാക്കളെ ബാംഗ്ലൂരില്‍ നിന്നും കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. കൊല്ലം കണ്ണനല്ലൂര്‍ അല്‍-അമീന്‍ മന്‍സിലില്‍ അല്‍അമീന്‍(26), കൊല്ലം വാളത്തുങ്കല്‍ കാര്‍ഗില്‍ വീട്ടില്‍ ഫൈസല്‍(25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി കഴിഞ്ഞ മാസം കൊല്ലം നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിന്നും കണ്ണനല്ലൂര്‍, വാലിമുക്ക്, കാര്‍ത്തികയില്‍ തോമസ് മകന്‍ ടോം തോമസിനെ 60 ഗ്രാം എം.ഡി.എം.എ യുമായി ജില്ലാ ഡാന്‍സാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് ന്റെ നിര്‍ദ്ദേശപ്രകാരം ബാംഗ്ലൂരില്‍ എത്തിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠനത്തിനും മറ്റുമായി എത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് പോലീസ് നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ബാംഗ്ലൂരിലെ ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളില്‍ നിന്നും പ്രതികള്‍ പിടിയിലായത്. കൂടിയ അളവില്‍ ലഹരി മരുന്നുകള്‍ സംഭരിച്ച് വിദ്യര്‍ത്ഥികളിലുടെയും യൗവ്വനക്കാരിലൂടെയും ആവശ്യക്കാരുടെ പക്കള്‍ എത്തിക്കുന്നതാണ് ഇവരുടെ രീതി. ഇപ്രകാരം ടോം തോമസിനും ലഹരി മരുന്ന് നല്‍കിയത് ഇവരാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. 

ജില്ലാ ഡാന്‍സാഫ് ടീമിന്റെ ചുമതലയുളള സി. ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സക്കറിയ മാത്യൂ, കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ അഭിലാഷ് എ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ രെഞ്ചു, എസ്.സി.പി.ഓ മാരായ രഞ്ജിത്ത്, രാജഗോപാല്‍, ഡാന്‍സാഫ് അംഗമായ രതീഷ്, സി.പി.ഓ രമേശ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. 

പൊതുജനങ്ങള്‍ക്ക് ലഹരി വ്യാപാരത്തെ പറ്റിയും ഉപയോഗത്തെ പറ്റിയുമുള്ള വിവരങ്ങള്‍ 9497980223, 1090, 0474 2742265, എന്നീ ഫോണ്‍ നമ്പര്‍ മുഖേനയോ, കേരളാ പോലീസ് ഒരുക്കിയിരിക്കുന്ന 'യോദ്ധാവ്-9995966666' എന്ന വാട്‌സാപ്പ് നമ്പര്‍ മുഖേനയോ അറിയിക്കാമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.