A Police officer was the driver for the child

കരുനാഗപ്പള്ളി ശ്രീബുദ്ധ സ്‌കൂളില്‍ നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിക്കാണ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ലത സാരഥിയായി മാറിയത്. പരീക്ഷക്ക് രക്ഷകര്‍ത്താക്കള്‍ക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കായി ക്രമീകരിച്ചിരുന്ന പാര്‍ക്കിംഗ് ഗ്രൗണ്ട് പരീക്ഷാ ഹാളില്‍ നിന്നും ഒരു കിലോമീറ്ററോളം ദൂരത്തായിരുന്നു. അടുത്തിടെ ഹൃദയത്തിന് ബൈപ്പാസ് ശസ്ത്രക്രീയ കഴിഞ്ഞ പെണ്‍കുട്ടിക്ക് ഇത്രയും ദൂരം നടന്ന് പോകാന്‍ പ്രയാസമായിരുന്നു. സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലേക്ക് മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാല്‍ മാതാപിതാക്കള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രയാസം മനസ്സിലാക്കിയ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ലത കുട്ടിയെ സ്‌കൂട്ടറില്‍ പരീക്ഷാ ഹാളിന് സമീപം എത്തിക്കുകയും, പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ കുട്ടിയെ തിരികെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാത്തുനിന്ന രക്ഷകര്‍ത്താക്കളുടെ അടുക്കല്‍ സുരക്ഷിതയായി എത്തിക്കുകയും ചെയ്യ്തു. പോലീസ് ഉദ്യോഗസ്ഥരുടെ ഇത്തരം സമയോചിതമായ ഇടപെടലുകളാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും അതിലൂടെ ജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറക്കാന്‍ കഴിയുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് അഭിപ്രായപ്പെട്ടു.